
പത്തനംതിട്ട: കാപ്പാ കേസ് പ്രതി പാസ്പോർട്ട് പുതുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. 15ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പറക്കോട് സ്വദേശി നിർമ്മൽ ജനാർദനനാണ് വിദേശത്തേക്ക് കടന്നത്. അടൂർ പൊലീസാണ് ഫീൽഡ് വെരിഫിക്കേഷൻ നടത്തി പ്രതിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്.
കൊലപാതകശ്രമം, വീടുകയറി ആക്രമണം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ നിർമ്മൽ ജനാർദ്ദനൻ കഴിഞ്ഞവർഷം ജൂലൈയിലാണ് കാപ്പാ കേസിൽ കരുതൽ തടങ്കിൽ ആകുന്നത്. ഇതിനുശേഷം പുറത്തിറങ്ങി അനുമതിയില്ലാതെ ഖത്തറിലേക്ക് കടന്നു. അവിടെ ഇരുന്നാണ് പാസ്പോർട്ട് പുതുക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകിയത്. ഫീൽഡ് വെരിഫിക്കേഷൻ നടത്തിയ അടൂർ പൊലീസ് നിർമ്മലിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി വ്യക്തമായതോടെ ജില്ലാ പൊലീസ് മേധാവി, അടൂർ ഇൻസ്പെക്ടർ ശ്രീകുമാറിനോട് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിരിക്കയാണ്.
അടൂർ, തിരുവല്ല, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിർമ്മലിനെതിരെ ക്രിമിനൽ കേസുകൾ ഉള്ളത്. മെയ് 31നാണ് നിർമ്മൽ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ ഓൺലൈൻ വഴി നൽകുന്നത്. ജൂൺ നാലിന് പൊലീസ് ക്ലിയറൻസ് നൽകി. എസ്പി ഓഫീസിലും ഒരു പരിശോധന നടത്താതെ അപേക്ഷയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ നിർമ്മൽ പാസ്പോർട്ട് പുതുക്കിയതെന്ന് എന്ന സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam