പൂര്‍ണ്ണഗര്‍ഭിണിയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി; പ്രതി കുറ്റക്കാരന്‍

By Web TeamFirst Published Oct 6, 2021, 11:35 AM IST
Highlights

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ ഭവനഭേദനം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്താന്‍ ആക്രമണം എന്നിങ്ങനെ പ്രൊസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കോടതി ശരിവച്ചു. 

മഞ്ചേരി: മലപ്പുറം കാടന്പുഴ തുവ്വപ്പാറയില്‍ ഗര്‍ഭിണിയായ സ്ത്രീയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നിന്‍റെ വിധി. ശിക്ഷ ഇന്ന് വിധിക്കും. 2017 ജൂണിലാണ് വലിയ പീടിയേക്കല്‍ ഉമ്മുസല്‍മ (26)വയസ്, ഇവരുടെ മകന്‍‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ടോമി വര്‍ഗ്ഗീസാണ് മുഹമ്മദ് ഷരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ ഭവനഭേദനം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്താന്‍ ആക്രമണം എന്നിങ്ങനെ പ്രൊസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കോടതി ശരിവച്ചു. യുവതിയും കുട്ടിയും ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. ദൃസാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രൊസിക്യൂഷന്‍ ഹാജറാക്കിയത്.

2017 ല്‍ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഉമ്മുസല്‍മ വീടുപണിക്കെത്തിയ കരാറുകാരന്‍ മുഹമ്മദ് ഷരീഫുമായി അടുപ്പത്തിലായി. ഇതില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. തുടര്‍ന്ന് കുഞ്ഞിനെ പ്രസവിച്ച ശേഷം മുഹമ്മദ് ഷരീഫിന്‍റെ കൂടെ താമസിക്കണമെന്ന് ഉമ്മുസല്‍മ നിര്‍ബന്ധം പിടിച്ചു. ഇതോടെ ബന്ധം പുറത്തറിയാതിരിക്കാന്‍ മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.

ഉമ്മുല്‍സല്‍മയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മുഹമ്മദ് ഷരീഫ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് കണ്ടുനിന്ന ഏഴുവയസുകാരനായ ഉമ്മുസല്‍മയുടെ മകനെയും ഇത്തരത്തില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടയില്‍ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും പ്രഥമിക പ്രസവ ശുശ്രൂഷ ലഭിക്കാതെ നവജാത ശിശു മരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഉമ്മുസല്‍മയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മുഹമ്മദ് ഷരീഫിനെ പിടികൂടിയത്. ആത്മഹത്യയാണെന്ന് വരുത്താന്‍ ഇയാള്‍ മൃതദേഹങ്ങളുടെ കൈഞരമ്പുകള്‍ മുറിച്ചിരുന്നു. 

click me!