നവവധു കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത നീക്കാനാവാതെ പൊലീസ്

By Web TeamFirst Published Jan 24, 2021, 12:40 AM IST
Highlights

അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുന്നതും ആത്മഹത്യയെങ്കിൽ മരണത്തിലേക്ക് നയിച്ച കാരണം ദുരൂഹമായി തുടരുന്നതും വെല്ലുവിളിയാവുകയാണ്.

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാവാതെ പൊലീസ്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുന്നതും ആത്മഹത്യയെങ്കിൽ മരണത്തിലേക്ക് നയിച്ച കാരണം ദുരൂഹമായി തുടരുന്നതും വെല്ലുവിളിയാവുകയാണ്. ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കൊലപാതകത്തിന് വിദൂര സാധ്യത മാത്രമാണുള്ളത്.

ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകൾ. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളിൽ വീട്ടിലെ കുളിമുറിയിൽ കൈഞരമ്പുകളും കഴുത്തുമറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തിൽ ലഭിച്ചിരിക്കുന്ന വിവരം. 

ജനുവരി 15ന് നടന്ന മരണത്തിൽ അന്തിമ പോസ്റ്റ്മോർട്ടം രിപ്പോർട്ട് ഇതുവരെ തയാറായിട്ടില്ല. ഡോക്ടർമാരിൽ നിന്ന് പൊലീസ് ഇന്ന് വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കൊലപാതകമാണെങ്കിൽ ഫോറൻസിക് സയൻസിൽ അവഗാഹമുള്ള ഒരാൾക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തൽ. 15ലധികം പേരെ ഇതിനോടകംം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും ലഭിച്ചിട്ടില്ല.

ഭർത്താവിന്റെയും ആതിരയുടെയും കുടുംബത്തിന് മരണത്തിൽ സംശയമുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യയാണെന്ന് നിഗമനത്തിൽ എത്തുമ്പോഴും വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്ന എന്ന ഘടകം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു.

click me!