
കൊച്ചി: എറണാകുളം കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായിയെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. സംഭവത്തില്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇന്ന് കോടതിയില്‍ ഹാജരാക്കും.
കലൂരില്‍ ഇന്നലെ രാത്രി യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപെട്ടത്. കലൂരിലെ അപ്പാര്‍ട്ട്മെന്‍റില്‍ രാത്രി ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. സൗഹൃദം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ കൊലപെടുത്തിയെന്നാണ് പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ അപ്പാര്‍ട്ടുമെന്‍റിലെ കെയര്‍ ടേക്കര്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രേഷ്മയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ മാറിനിന്ന നൗഷിദിനെ പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതില്‍ നൗഷിദ് കുറ്റം സമ്മതിച്ചു.
Also Read: 'വീണ വാങ്ങിയത് മാസപ്പടിയല്ല, 2 കമ്പനികൾ തമ്മിലുള്ള കരാർ തുക'; വിവാദം രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം
സാമൂഹമാധ്യമത്തിലൂടെ പരിചയപെട്ട രേഷ്മയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി അടുപ്പമുണ്ടായിരുന്നതായി നൗഷിദ് പൊലീസിനോട് പറഞ്ഞു. ഈ സൗഹൃദം അവസാനിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും രേഷ്മ തയ്യാറായില്ല. ഇതേ ചൊല്ലി പല തവണ രേഷ്മയുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. ഇന്നലെ അപ്പാര്‍ട്ട്മെന്‍റിലേക്ക് രേഷ്മയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വച്ചും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടു. രേഷ്മ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വഴക്കുണ്ടായി. വഴക്കിനിടയില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സൗഹൃദത്തില്‍ നിന്ന് പിൻമാറാൻ രേഷ്മ ഇനിയും വിസമ്മതിച്ചാല്‍ കൊലപെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അതിനായി കത്തി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതമറിഞ്ഞ് രേഷ്മയുടെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ലാബ് അറ്റൻഡര്‍ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വര്‍ഷമായി കൊച്ചിയിലാണ് താമസം. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam