
കൊല്ലം: കൊല്ലം: കുന്നിക്കോട് കാപ്പ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു. റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് പുനലൂര്‍ കുന്നിക്കോട് പട്ടാഴി റോഡിലാണ് കൊലപാതകമുണ്ടായത്. പ്രതിയായ ശിഹാബിനെ ബൈക്കിലെത്തിയ റിയാസ് ആക്രമിച്ചു. തുടര്‍ന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് റിയാസിനെ ഇയാൾ കുത്തുകയായിരുന്നു. കുന്നിക്കോട് പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ മാത്രം മാറിയാണ് സംഭവമുണ്ടായത്. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് റിയാസിനെ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.
റിയാസിന്‍റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ട്. ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവര്‍ തമ്മിൽ നേരത്തെയും സംഘര്‍ഷമുണ്ടായിട്ടുണ്ട്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഷിഹാബ് കുന്നിക്കോട് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ ഷിഹാബ് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തന്നെ റിയാസ് അക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ കത്തിയെടുത്ത് വീശുകയായിരുന്നു എന്നാണ് ഷിഹാബ് പൊലീസിന് നൽകിയ മൊഴി.