കരമന ഭൂമി തട്ടിപ്പ്: കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

By Web TeamFirst Published Oct 29, 2019, 11:07 AM IST
Highlights
  • കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും
  • ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകി

തിരുവനന്തപുരം: വിവാദമായ കരമന ഭൂമി തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി. 

അതേസമയം കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ജയമാധവന്‍റെ അസ്വാഭാവിക മരണത്തിലാണ് ആദ്യ അന്വേഷണം നടത്തുക.

മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരിവങ്ങളുടെ പരിശോധനാഫലം കൂടിവരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പാത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കാനായി നൽകിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല.

ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പുതിയ സംഘം ഇന്നലെ പത്തോളജി ലാബിൽ ഡോക്ടറെമാരെ സമീപിച്ചിരുന്നു. ഇന്ന് പരിശോധന ഫലം കൈമാറാമെന്നാണ് ഡോക്ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പരിശോധന ഫലത്തിൽ അസ്വാഭാവികതയുണ്ടെങ്കിൽ ഉമമമന്ദിരത്തിൽ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയമാധവൻ നായരെ കാര്യസ്ഥനായ രവീന്ദ്രൻ നായർ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് മൊഴി.

മരിച്ചനിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയൽവാസികളെ പോലും അറിയിക്കാതെ രവീന്ദ്രൻ നായർ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം ഉമമന്ദിരത്തിലെ അവകാശികളുടെ കൈവശമുണ്ടായിരുന്ന സ്വത്തുവിവരങ്ങള്‍ തേടി റവന്യു-രജിസ്ട്രേഷൻ വകുപ്പുകകൾക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ സന്തോഷ് കുമാർ കത്തു നൽകി. ചില അകന്ന ബന്ധുക്കളും ഇടനിലക്കാരും ചേർന്ന് ഒത്തുകളിച്ച് ഭൂമി പോക്കുവരവ് ചെയ്തെടുത്തുവെന്ന സംശയം പൊലീസിനുണ്ട്.

ചില റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. അതിനാൽ രേഖകള്‍ നശിപ്പിക്കാതിരിക്കാനാണ് എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയത്. ചില ബന്ധുക്കള്‍ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതിന് പിന്നിലും സ്വത്തു തർക്കമെന്നാണ് പൊലീസ് നിഗമനം.

click me!