
കൊച്ചി: എറണാകുളം പുത്തൻതോടിൽ സ്കൂൾ വാർഷിക ദിനാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച് കേസിൽ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ. സംശയത്തിന്‍റെ അനൂകൂല്യം നൽകി ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ. കേസിലെ പ്രതിയായിരുന്ന ചവിട്ടുനാടകം അധ്യാപകൻ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കേസിൽ മെഡിക്കൽ തെളിവുകൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് കേരളത്തിന്‍റെ വാദം. പ്രോസിക്യൂഷന്‍റെ പ്രധാന കണ്ടെത്തലുകൾ പലതും പരിഗണിക്കാതെ കോടതിയുടെ ഭാഗത്ത് നിന്ന് കേസിൽ പിഴവ് സംഭവിച്ചെന്നും ഹർജിയിലൂടെ സംസ്ഥാനം ചൂണ്ടികാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽ ഹർഷാദ് വി ഹമീദാണ് ഹർജി ഫയൽ ചെയ്തത്. കേസ് ഒക്ടോബർ പത്തിന് കോടതി വീണ്ടും പരിഗണിക്കും. പുത്തൻതോട് സ്കൂളിന്‍റെ വാർഷിക ആഘോഷത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2013 ലായിരുന്നു ഇത്. കേസിൽ ജീവപരന്ത്യം ശിക്ഷയായിരുന്നു വിചാരണ കോടതി പ്രതിക്ക് വിധിച്ചത്. എന്നാൽ ഹൈക്കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകി പ്രതിയെ വെറുതേ വിടുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെത്തിയത്.
അതേസമയം സുപ്രം കോടതിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത തൊടുപുഴയിൽ യുവതിയെ വിവാഹവാഗ്ജാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി ഏഴ് വർഷം തടവിന് വിധിച്ച പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോൻ ലാലുവിന്റെ അപ്പീൽ തള്ളിയെന്നതാണ്. അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം നൽകി ശിക്ഷ വിധി റദ്ദാക്കണമെന്ന് കാട്ടിയാണ് ജെയ്മോൻ ലാലു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ശിക്ഷ കാലാവധി മുഴുവൻ അനുഭവിക്കണമെന്നും ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam