
കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് അസി. കമ്മീഷണർ പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് നയിച്ചതെന്നും പി വി ബേബി വ്യക്തമാക്കി. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കാസർകോട് ലഹരി മരുന്നുകേസിൽ റിമാൻഡിൽ ആയിരുന്ന പ്രതിയെ രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരി മരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ലഹരി ഇടപാടുകൾ കൊച്ചിയിൽ വർധിക്കുന്നതായും പൊലീസ് കഴിഞ്ഞ ദിവസം വിശദീകരിച്ചു.
സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയിൽ നിന്ന് പ്രതി അൻപത്തിരണ്ടായിരം രൂപ വാങ്ങിയിരുന്നു. ഇതിന് പകരം മയക്കുമരുന്ന് എത്തിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും നടന്നില്ല. ഇതിനെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കത്തി ഉപയോഗിച്ചാണ് പ്രതി സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത്. കൃത്യത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായി കരുതുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. കൃത്യത്തിന് ശേഷം മൃതദേഹം ഡക്ടിലേക്ക് തള്ളി വച്ചു. സംഭവം പുറത്തറിയുന്നതിന് മുൻപേ സംസ്ഥാനം വിടാനായിരുന്നു പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam