
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 55കാരനായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. തൂത്തുക്കുടി സ്വദേശിയായ ചിന്നദുരൈയെ അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്.
2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. തുണിക്കടയിൽ ജീവനക്കാരനായിരുന്നു തൂത്തുക്കുടി സ്വദേശിയായ ചിന്നദുരൈ. ഇയാൾ ഒന്നാം പുത്തൻ തെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സഹോദരനും കൂട്ടുകാരുമായി പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി ഒളിച്ച് കളിക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയോട് തന്‍റെ വീട്ടിൽ ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കൂട്ടുകാരോട് വിവരം പറഞ്ഞതോടെ വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകി. പിന്നാലെ ഫോർട്ട് പൊലീസ് ഇയാളെ പിടികൂടി.
തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയ്ക്കും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധികം ജയിലിൽ കഴിയണം. പിഴ തുകയിൽ മുപ്പതിനായിരം രൂപ പെൺകുട്ടിക്ക് നൽകണം.
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
തിരുവനന്തപുരം കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. തെങ്ങുംകോട് സ്വദേശിയായ ഷിനു (20) ആണ് പിടിയിലായത്. വീട്ടിൽ നിന്ന് പഠിക്കാൻ ഇറങ്ങിയ കുട്ടിയെ യുവാവിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് വർഷമായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പാങ്ങോട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam