
എറണാകുളം: നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കളവ് പതിവാക്കിയ കള്ളനുണ്ട് കൊച്ചിയിൽ. കുളച്ചൽ സ്വദേശിയായ ജോൺസൻ എന്ന മരിയാർപൂതം. ഒരിടവേളയ്ക്ക് ശേഷം കളവുമായി മരിയാർപൂതം ഇറങ്ങിയതോടെ കള്ളനെ പൂട്ടാൻ ജനകീയ സേന ഉണ്ടാക്കിയിരിക്കുകയാണ് കൊച്ചിയിൽ പോലീസ്.
മരിയാർപൂതമെന്ന കള്ളനെ അന്വേഷിച്ചുള്ള നടപ്പാണിത്. കള്ളനാണെങ്കിലും കൗതുകങ്ങൾ ഏറെയുണ്ട് മരിയാർ പൂതത്തിന്. നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് മരിയാർപൂതത്തിന്‍റെ ഓപ്പറേഷൻ. 60 കേസുകൾ. നാല് മാസങ്ങൾക്ക് മുൻപാണ് കള്ളൻപൂതം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വീണ്ടും നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. കലൂരിലെ അഫ്താബ് എന്ന എട്ട് വയസ്സുകാരൻ കാർ വാങ്ങാൻ സ്വരുക്കൂട്ടിയ 500 രൂപയാണ് ഒടുവവിൽ കട്ടത്. നോർത്ത് പോലീസിനോട് എന്തേ ഇത്ര ഇഷ്ടമെന്ന് ചോദിച്ചാൽ പോലീസിന് നിരത്താൻ കാരണങ്ങൾ ഏറെ
കൈയ്യിൽ ഒരു പിച്ചാത്തിയുമായി ആണ് രാത്രി ഓപ്പറേഷൻ. പക്ഷെ ആളുകളഎ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. മതിലിലൂടെ ഓടാൻ അതി വിദഗ്ധനാണ് കള്ളനെന്ന് ഓടിത്തളർന്ന് പോലീസ് പറയുന്നു. മോഷണം നടത്താനുള്ള വീട് പകൽ സമയം സ്കെച്ചിടും. അന്ന് രാത്രി പരിസരത്ത് ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് ഉറങ്ങും. പുലർച്ചെ ഓപ്പറേഷൻ നടത്തി മടങ്ങും. എതായാലും കള്ളൻപൂതം കൊടുത്ത ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നോർത്ത് പോലീസ്. ഇതിനായി നാട്ടുകാരുടെ സേനയുമുണ്ടാക്കി
2018ൽ കള്ളൻ പൂതത്തെ വലയിലാക്കിയത് കലൂരുകാരാണ്. മതിലിലൂടെ ഓടി രക്ഷപ്പെടുന്നതിനിടെ കാൽതെന്ന് വീണപ്പോൾ പിടികൂടുകയായിരുന്നു. ഇത്തവണ പോലീസും നാട്ടുകാരും ഏറ്റെടുത്ത ചാലഞ്ചിൽ കള്ളൻപൂതം വീഴുമോ എന്ന് കാത്തിരുന്ന് കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam