ജയലളിതയുടെ എസ്റ്റേറ്റിൽ കാവൽക്കാരനെ കൊന്ന് കവർച്ച; എഴാം പ്രതി ചാലക്കുടിയില്‍ അറസ്റ്റില്‍

By Web TeamFirst Published Sep 1, 2020, 7:00 AM IST
Highlights

2017 ഏപ്രിലിലാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽകാല വസതിയായ കോടനാട് എസ്റ്റേറ്റിൽ  മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയത്. 

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊന്നു കവർച്ച നടത്തിയ കേസിൽ എഴാം പ്രതിയെ പിടികൂടി. ആളൂർ സ്വദേശി ഉദയാകുമാറിനെയാണ് ചാലക്കുടി പൊലീസ് പിടികൂടിയത്. കൊരട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ തമിഴ് നാട് പൊലീസിന് കൈമാറി.

2017 ഏപ്രിലിലാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽകാല വസതിയായ കോടനാട് എസ്റ്റേറ്റിൽ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാവൽക്കാരനെ കൊലപ്പെടുത്തിയാണ് കവർച്ച നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ വയനാട് തൃശൂർ സ്വദേശികളാണ് കവർച്ചാ സംഘമെന്നു കണ്ടെത്തുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയും ചെയ്തിരുന്നു. 

ഈ കേസിൽ വിസ്താരം തുടങ്ങി തീർപ്പുകൽപ്പിക്കാനിരിക്കേയാണ് ജാമ്യത്തിലിറങ്ങിയ പ്രതികൾ ഒളിവിൽ പോയത്. കൊരട്ടിയിലെ കോനൂരിൽ ഒരു കാറ്റംറിംഗ് സ്ഥാപനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഉദയകുമാർ. ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. ഇതിനായി തമിഴ്നാടിൽ നിന്നുള്ള പ്രത്യേക ,സംഘം ചാലക്കുടിയിൽ ക്യാംപ് ചെയ്തിരുന്നു. പ്രതിയെ തമിഴ്നാട് പൊലീസിന് കൈമാറി. സമാനമായ രീതിയിൽ ഒളിവിൽപ്പോയ ആലപ്പുഴ സ്വദേശി മനോജിനെ കഴിഞ്ഞയാഴ്ച പൊലീസ് പിടികൂടിയിരുന്നു.

click me!