റോയ് തോമസിനെ കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാത്യുവുമൊത്ത് പോണ്ടിച്ചേരിയില്‍ വിനോദയാത്ര പൊയതായി ജോളി മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഐടിയില്‍ ട്രെയിനിംഗ് ഉണ്ട് എന്ന് പറഞ്ഞായിരുന്നു നാല് ദിവസം വീട്ടില്‍ നിന്ന് വിട്ടു നിന്നത്.
കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി, വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇപ്പോള്‍ ജയിലിലുള്ള എം.എസ്. മാത്യുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി.
വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് കൂടത്തായിയിലെ ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയെ ചോദ്യം ചെയ്തത്. വ്യാജ ഒസ്യത്ത് നിര്‍മ്മിക്കാന്‍ ജോളിക്ക് ഏതൊക്കെ തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടെന്ന് അറിയുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎമ്മിന്‍റെ കട്ടാങ്ങല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോളിയുടെ അയല്‍ക്കാരനായ ഒരാളെയും അടുത്ത ദിവസം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, റോയ് തോമസ് വധക്കേസിലെ കുറ്റപത്രം ഈ മാസം പകുതിയോടെ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോള്‍ ജയിലിലുള്ള എം.എസ്.മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് അറിയുന്നത്. ഇതിന്‍റെ മുന്നോടിയായി മാത്യുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോഴിക്കോട് സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയി.
Read Also: ജോളി പണയം വയ്ക്കാൻ ജോൺസണ് നൽകിയത് 25 പവൻ, സ്വർണം പൊലീസിന് മുന്നിൽ ഹാജരാക്കി
എം എസ് മാത്യുവുമായി അടുത്ത ബന്ധമാണ് ജോളിക്കുള്ളതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. റോയ് തോമസിനെ കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാത്യുവുമൊത്ത് പോണ്ടിച്ചേരിയില്‍ വിനോദയാത്ര പൊയതായി ജോളി മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഐടിയില്‍ ട്രെയിനിംഗ് ഉണ്ട് എന്ന് പറഞ്ഞായിരുന്നു നാല് ദിവസം വീട്ടില്‍ നിന്ന് വിട്ടു നിന്നത്.
കല്ലറകള്‍ തുറക്കുന്നതിന് തലേ ദിവസം ബിഎസ്എന്‍എല്‍ ജീവനക്കാരനും അടുത്ത സുഹൃത്തുമായ ജോണ്‍സണുമായി ഒളിച്ചോടാന്‍ ജോളി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജോളി ഇത് സംബന്ധിച്ച് സൂചിപ്പിച്ചിരുന്നുവെന്ന് മകനും മൊഴി നല്‍കിയിട്ടുണ്ട്.