
കോട്ടയം : കോട്ടയം കുറവിലങ്ങാട്ട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടിലിനൊടുവിലായിരുന്നു കൊലപാതകം. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് എന്ന അറുപത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ മകന്‍ ജോണ്‍ പോളാണ് അച്ഛനെ കമ്പിവടിക്ക് അടിച്ചു കൊന്നത്. തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. കൈയിലുണ്ടായിരുന്ന റബര്‍ കമ്പുപയോഗിച്ച് അച്ഛന്‍ മകനെ ആദ്യം അടിച്ചു. പ്രതിരോധിക്കാനായി കമ്പിവടി കൊണ്ട് താന്‍ തിരിച്ചടിക്കുകയായിരുന്നെന്നാണ് അറസ്റ്റിലായ മകന്‍ പൊലീസിന് നല്‍കിയ മൊഴി.
ബോധരഹിതനായ വീട്ടില്‍ കിടന്ന ജോസഫിനെ ഉപേക്ഷിച്ച് വീടിന് പുറത്താണ് കഴിഞ്ഞ രാത്രി ജോണ്‍ പോള്‍ കിടന്നത്. പിറ്റേന്ന് രാവിലെ എത്തിയപ്പോള്‍ അച്ഛന് അനക്കമില്ലാതെ കിടന്നതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ജോണ്‍ പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് അനുമാനം. അച്ഛന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ പ്രതിരോധത്തിനിടെയുണ്ടായ കൈയബദ്ധമെന്നാണ് മകന്‍ പൊലീസിന് നല്‍കിയ മൊഴി. മുമ്പ് മകന്‍റെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ചത് ഉള്‍പ്പെടെയുളള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലത്തും സമാനമായ രീതിയിൽ മദ്യലഹരിയിൽ യുവാവിനെ അമ്മാവൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. മണലിക്കട സ്വദേശി ബിനുവാണ് മരിച്ചത്. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തൃക്കരുവയിൽ വാടക വീട്ടിൽ താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനുവിനെയാണ് അമ്മാവൻ വിജയകുമാർ കൊല്ലപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മിൽ മുൻപ് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്നു വാക്കുതർക്കം ഉണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ വിജയകുമാർ ബിനുവിനെ ഉലക്ക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam