
മലപ്പുറം: രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച് ഉപയോഗിച്ച ഡീലർമാർക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഓഡോ മീറ്റര്‍ കേബിള്‍ വിച്ഛേദിച്ച് ബൈക്ക് ഓടിച്ചതിന് 1.03 ലക്ഷം രൂപയാണ് എംവിഡി പിഴ ചുമത്തിയത്. കോട്ടക്കലിൽ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ബൈക്ക് ഓടിച്ച് പോകവെയാണ് സംഭവം. ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു.
ഉദ്യോഗസ്ഥർ ബൈക്ക് ഓടിച്ചപ്പോൾ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. വാഹനത്തിന് മറ്റ് സർട്ടിഫിക്കറ്റുകള്‍ ഉൾപ്പെടെ രേഖകൾ ഉണ്ടായിരുന്നില്ല. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് രണ്ട് ബൈക്കുകൾക്കും ആറ് മാസം മുമ്പ് ഒരു കാറിനും എൻഫോഴ്സ്മെന്റ് വിഭാഗം സമാന രീതിയിൽ പിഴ ചുമത്തിയിരുന്നു.
ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതിരിക്കാനാണ് കൃത്രിത്വം നടത്തുന്നത്. തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്.
Read More : ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടം; ഡ്രൈവറെ പുറത്തെടുത്തത് ഡോർ പൊളിച്ച്