
റെയിൽപാളം മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ബിഹാറിലാണ് റെയിൽപാളം മോഷ്ടിച്ച് കടത്തിയ സംഭവം നടന്നത്. ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ അറിവുണ്ടെന്നാണ് പ്രാഥമിക സൂചന. റെയിൽപാള മോഷണം ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാണ് സസ്പെൻഷൻ എന്ന് ആർ പി എഫ് വൃത്തങ്ങൾ വ്യക്തമാക്കി. ആർ പി എഫ് ഉദ്യോഗസ്ഥരായ ശ്രീനിവാസ്, മുകേഷ് കുമാര്‍ സിംഗ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സമസ്തിപുർ റെയിൽവേ ഡിവിഷന് കീഴിലെ പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ കടത്തിയത്.
രണ്ട് കിലോമീറ്ററോളം ദൂരത്തിൽ റെയിൽപാളം മോഷണം പോയെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്തെ ആർ പി എഫ് ഉഗ്യോഗസ്ഥർക്കാണ് ഇപ്പോൾ സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. ഇതിന് ശേഷമാകും തുടർ നടപടി. സംഭവത്തില്‍ അന്വേഷണം നടത്താനായി വകുപ്പുതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടിയെന്ന് സമസ്തിപുര്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ അശോക് അഗര്‍വാൾ വ്യക്തമാക്കിയിട്ടുണ്ട്.
സമസ്തിപുർ റെയിൽവേ ഡിവിഷന് കീഴിലെ പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിൽ നേരത്തെ തീവണ്ടി ഗതാഗതം ഉണ്ടായിരുന്നു. എന്നാൽ മിൽ അടച്ചതോടെ ഈ മേഖലയിലെ തീവണ്ടി ഗതാഗതം അവസാനിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് മേഖലയിലെ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ റെയിൽപാളം മോഷണം പോയതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ആക്രക്കച്ചവടക്കാരനാണ് റെയിൽപാളത്തിന്‍റെ സാമഗ്രികൾ വിറ്റതെന്ന് രണ്ടെത്തിയിട്ടുണ്ട്. മോഷണം പോയ റെയിൽപാളത്തിന് കോടികളുടെ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. മേഖലയിലെ ആർ പി എഫ് ഉദ്യോഗസ്ഥരായിരുന്ന ശ്രീനിവാസും മുകേഷ് കുമാര്‍ സിംഗും റെയിൽപാള മോഷണ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഇതാണ് ഇവർക്കും മോഷണത്തിൽ പങ്കാളിത്തമുണ്ടോ എന്ന കാര്യത്തിൽ സംശയത്തിന് കാരണമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam