സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ മുഹമ്മദ് ഹര്‍ഷാദിനെ ജീവിതകാലം മുഴുവന്‍ കഠിന തടവിന് ശിക്ഷിച്ചത്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവിതകാലം മുഴുവന്‍ കഠിന തടവിന് ശിക്ഷിച്ചു. കോഴിക്കോട് കപ്പക്കല്‍ സ്വദേശിയും 29കാരനുമായ മുഹമ്മദ് ഹര്‍ഷാദിന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 27 വര്‍ഷത്തെ കഠിന തടവിന് പുറമെയാണ് അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ അനുഭവിക്കണമെന്ന അസാധാരണ വിധി.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ മുഹമ്മദ് ഹര്‍ഷാദിനെ ജീവിതകാലം മുഴുവന്‍ കഠിന തടവിന് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ സെക്ഷന്‍ 5,6 പ്രകാരമാണ് ജീവിതകാലം മുഴുവന്‍ ശിക്ഷ വിധിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. 1,60,000 രൂപ പിഴയും വിധിച്ചു.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ സ്കൂളിനു സമീപമെത്തി പ്രണയം നടിച്ച് പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് 2020 മെയ് ഒന്നിന് കുട്ടി പ്രസവിച്ചു. അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത വെളളയില്‍ പൊലീസ് പിറ്റേന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. 45 ദിവസം കൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ച കേസില്‍ ഡിഎന്‍എ പരിശോധനാഫലമാണ് നിർണായകമായത്.
പ്രതി സെക്ഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യം കിട്ടിയിരുന്നില്ല. ഇയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസുമുണ്ട്. വെളളയില്‍ പൊലീസ് ഇന്‍സ്പ്കെടര്‍ ജി ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ അതീവ രഹസ്യ സ്വഭാവത്തോടെയായിരുന്നു കേസിന്‍റെ അന്നേഷണവും തുടര്‍നടപടികളും. 2019ല്‍ പോക്സോ നിയമം ഭേദഗതി ചെയ്ത ശേഷം വിധിക്കുന്ന ഏറ്റവും കഠിന ശിക്ഷകളിലൊന്നാണിത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona