
കോഴിക്കോട്: കോഴിക്കോട് (Kozhikkode) തിക്കോടിയില്‍ തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് യുവതി. ആശുപത്രി അധികൃതരോടാണ് യുവതി മൊഴി നൽകിയത്. പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമെന്നാണ് സൂചന. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ഫോൺ യുവാവിന്‍റെ കസ്റ്റഡിയിലായിരുന്നു എന്നാണ് വിവരം.
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് അയല്‍വാസിയായ നന്ദു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിക്കുകയും ചെയ്തു. 60 ശതമാനത്തിലേറെ പൊളളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ബസിറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നല്‍കി.
ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് അയൽക്കാരിയും പൊതു പ്രവർത്തകയുമായ ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്.