
കോഴിക്കോട്: മയക്കുമരുന്നുകളുമായി പിടിയിലായ എഞ്ചിനിയറിംഗ് ബിരുദധാരിക്ക് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി 24 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 1.52 ഗ്രാം എല്‍എസ്ഡി 1.435 കി.ഗ്രാം ഹാഷിഷ് ഓയില്‍, 2.74 ഗ്രാം എംഡിഎംഎ, 3.15 ഗ്രാം കൊക്കൈന്‍ എന്നിവയുമായി അറസ്റ്റിലായ കോഴിക്കോട് മാങ്കാവ് സ്വദേശി ഫസലു എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി കൊറിയര്‍ വഴി ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു ഫസലുവെന്ന് പൊലീസ് പറഞ്ഞു. 2022 മാര്‍ച്ച് 16-ാം തീയതിയാണ് ഫസലുവിനെ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഉത്തരമേഖല എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍ ആര്‍എന്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഫസലുവിന് ബംഗളൂരുവില്‍ നിന്നും എംഡിഎംഎ സംഘടിപ്പിച്ച് നല്‍കിയ കോഴിക്കോട് സ്വദേശിയേയും, ബംഗളൂരു സ്വദേശിയേയും പിന്നീട് എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
എല്‍എസ്ഡി കൈവശം വച്ചതിന് 13 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ഹാഷിഷ് ഓയില്‍ കൈവശം വച്ച കുറ്റത്തിന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും എംഡിഎംഎ, കൊക്കൈന്‍ എന്നിവ കൈവശം വച്ച കുറ്റത്തിന് ആറ് മാസം വീതവുമാണ് 24 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. 2017ലും ഇയാളെ മയക്കുമരുന്ന് കൈവശം വച്ച കേസില്‍ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അന്ന് കോടതി വെറുതെ വിടുകയായിരുന്നു.
വെള്ളായണി കോളേജ് പരിസരത്ത് എംഡിഎംഎ വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജ് ഭാഗത്ത് നിന്ന് രണ്ടുപേരെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതായി എക്‌സൈസ്. കല്ലിയൂര്‍ സ്വദേശി 28കാരന്‍ ജിഷ്ണു, തിരുവല്ലം സ്വദേശി 23കാരന്‍ അധീഷ് ലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12.523 ഗ്രാം എംഡിഎംഎ കണ്ടെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസറായ രജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അല്‍ത്താഫ് മുഹമ്മദ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അഞ്ജന, എക്‌സൈസ് ഡ്രൈവര്‍ ഷെറിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam