ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതികളായ ദമ്പതികളെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

By Web TeamFirst Published Jan 7, 2023, 12:56 AM IST
Highlights

വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത്  തട്ടിപ്പ് നടത്തിയ പ്രതികളെ തമിഴ്‌നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി  പട്ടൻമാർതൊടിക റംലത്ത് (24)എന്നിവരാണ് പിടിയിലായത്.  

മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളെ പൊലീസ് പിടികൂടി.  വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത്  തട്ടിപ്പ് നടത്തിയ പ്രതികളെ തമിഴ്‌നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി  പട്ടൻമാർതൊടിക റംലത്ത് (24)എന്നിവരാണ് പിടിയിലായത്.  

മങ്കട വടക്കാങ്ങര സ്വദേശിനിയുടെ  പരാതിയിലാണ് മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിഐപി ഇൻവെസ്റ്റ്‌മെൻറ് എന്ന വാട്‌സാപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പർ അതിൽ കൂട്ടി ചേർത്ത് അത് വഴി  ഗോവ  കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഇതെ തുടർന്ന് ജില്ലാപോലീസ് മേധാവി മങ്കട എസ്.ഐ സികെനൗഷാദിൻറെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത്തരത്തിൽ നിരവധി വാട്‌സ് ആപ്പ്  കൂട്ടായ്മ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി നിരവധിയാളുകളിൽ നിന്ന്  ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചുവരുന്ന പൊൻമള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്, ഭാര്യാസഹോദരൻ  മാവണ്ടിയൂർ സ്വദേശി പട്ടർമാർതൊടി മുഹമ്മദ് റാഷിദ് എന്നിവരെ കുറിച്ച്  സൂചന ലഭിക്കുന്നത്. റംലയുടെ സഹോദരൻ റാഷിദ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

മുഹമ്മദ് റാഷിദും ഭാര്യാസഹോദരനും ഹാക്കിംഗ് വിദ്യാർത്ഥിയുമായ റാഷിദും കൂടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. യൂട്യൂബ് ട്രേഡിംഗ് വീഡിയോകൾ വഴി തങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകൾ  അയക്കുകയും അതുവഴി  നിരവധിയാളുകളെ വാട്‌സാപ്പ് കൂട്ടായ്മയിൽ ചേർക്കുകയും അതുവഴി  വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും  ആദ്യം കുറച്ച് പണം ലാഭവിഹിതമെന്നപേരിൽ അയച്ചുകൊടുത്ത് കൂടുതൽ വിശ്വാസം നേടുകയും ചെയ്യും. പണം കിട്ടിയതായും മറ്റും വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച്  ഗ്രൂപ്പ് വഴി അയച്ച് കൊടുക്കുകയും പണം കിട്ടിയില്ലെന്ന പരാതികൾ വരുന്നതോടുകൂടി പ്രതികൾ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആകുകയും പുതിയ നമ്പറെടുത്ത് പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വീണ്ടും തട്ടിപ്പ് തുടരുകയും ചെയ്യുന്നു. മുഖ്യപ്രതി റാഷിദിന്റെ ഭാര്യ റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാനായി  ആവശ്യപ്പെടുന്നത്. ഭാര്യാ സഹോദരൻ  മുഹമ്മദ് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട എസ്.ഐ സി.കെ.നൗഷാദും സംഘവും വളാഞ്ചേരി യിൽ നിന്ന് കസ്റ്റഡിയിലെടുത്ത്  അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നാട്ടിൽ നിന്നും ഒളിവിൽ പോയ മുഹമ്മദ് റാഷിദും റംലത്തും  ഏർവാടിയിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. 

Read Also: മലപ്പുറം കൊണ്ടോട്ടിയിൽ തെരുവ് നായ ആക്രമണം; 16 പേരെ കടിച്ച തെരുവുനായയെ പിടികൂടി

click me!