പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടി നിന്നു; കെസി വേണുഗോപാലിന്‍റെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം

By Bibin BabuFirst Published Aug 19, 2023, 3:38 AM IST
Highlights

മുറിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ലാപ്ടോപും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടിയ ശേഷം നിന്നു.

ആലപ്പുഴ: ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ വാടക വീട്ടിൽ നടന്ന കവര്‍ച്ചയിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വാച്ചും പേനയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വീട്ടിൽ നിന്ന് നഷ്ടമായത്. കൈതവനയിലെ വീട്ടില്‍ രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വ്യാഴാഴ്ച വൈകിട്ട് വീട് പൂട്ടി പോയ ജീവനക്കാര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് നാല് അലമാരകള്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.

അലമാരകളിലെ സാധനങ്ങളെല്ലാം താഴെ വാരി വലിച്ചിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അടുക്കള ജനലിന്‍റെ കമ്പി മുറിച്ച് മാറ്റിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ലാപ്ടോപും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടിയ ശേഷം നിന്നു. സമീപത്തെ സിസിടിവികളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു അറസ്റ്റിലായിരുന്നു. കൊല്ലം ചടയമംഗലത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ബാബു കുടുങ്ങുകയായിരുന്നു.  30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ബാബു.

ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ബാബു കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്‍റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു. ഏരൂർ, കുളത്തൂപ്പുഴ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, വർക്കല സ്റ്റേഷനുകളിലായി മുപ്പത് മോഷണക്കേസുകൾ ഇയാളുടെ പേരില്‍ നിലവിലുണ്ട്.

അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്നത് ഒന്നും രണ്ടുമല്ല, 35,000ത്തോളം കോടി രൂപ; ഈ തുക എന്ത് ചെയ്യും?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!