
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്‍റെ പങ്ക് തെളിയുന്നത്.
നിതിനെതിരായ ശരണ്യയുടെ മൊഴിക്ക് ശക്തമായ സാഹചര്യത്തെളിവുകളുടെ പിന്തുണയുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയുടെ വീട്ടിൽ നിതിന്‍ എത്തിയിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിതിന്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്‍റെ രേഖകൾ കാമുകൻ്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നായിരുന്നു നേരത്തെയുള്ള പൊലീസിന്‍റെ നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യല്ലില്‍ ആണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകനായ നിതിന്‍ പ്രേരിപ്പിച്ചെന്ന് ശരണ്യ പൊലീസിന് മൊഴി നല്‍കിയത്.
നേരത്തെ ഭര്‍ത്താവിനെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ച ശരണ്യയുടെ മറ്റൊരു നാടകമായിട്ടാണ് പൊലീസ് ഇതിനെ കണ്ടെതെങ്കിലും നിതിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam