
താനെ: മഹാരാഷ്ട്രയിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായരാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. വിഷ്ണു നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
താനെയിലെ വർതക് നഗറിൽ ഞായറാഴ്ച പുലർച്ചെ ആണ് സംഭവം. പ്രദേശത്തെ മീൻ കച്ചവടക്കാരും പ്രാദേശിക ഗുണ്ടാ സംഘവും തമ്മിൽ കഴിഞ്ഞ രാത്രിയിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ വിഷ്ണുവും സംഘവും ഇടപെട്ടതോടെ സംഘർഷമായി. ഗുണ്ടാ സംഘത്തിന്റെ തലവൻ പ്രകാശ് ടീഖെ, വിഷ്ണുവിനെതിരെ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഈ വിഷയം പൊലീസ് എത്തി ഒത്തുതീർപ്പാക്കി.
പുലർച്ചെ രണ്ടുമണിയോടെ വിഷ്ണു വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണുവിനെ ഗുണ്ടാ സംഘം പിന്നിൽനിന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. പ്രകാശ് ടിഖെ, സഹോദരൻ വിക്കി ടീഖെ, വിക്കി കരോട്ടിയ, സിദ്ധാർഥ് റോക്കഡെ, ഗണേഷ് ദ്വിവേ എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ ആക്രമിച്ചത്. പ്രകാശ് ആണ് വിഷ്ണുവിനെ കുത്തിയത്.
വയറിലും നെഞ്ചിലും കുത്തേറ്റ് രക്തം വാർന്നുകിടന്ന വിഷ്ണുവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സംഭവശേഷം ഓടി രക്ഷപ്പെട്ട കൊലയാളി സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇതിൽ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വർതക് നഗർ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
31 വയസ്സുകാരനായ വിഷ്ണു അവിവാഹിതനാണ്. ചെങ്ങന്നൂർ സ്വദേശി വേണുഗോപാൽ നായരാണ് പിതാവ്. മുപ്പത് വർഷത്തിലധികമായി താനെയിൽ തന്നെയാണ് കുടുംബത്തിൻ്റെ താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam