
തൃശൂര്‍: മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ പിടിയിലായി. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ പൊലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആഢംബര ജീവിതത്തിനുമായാണ് പണം തട്ടിയെടുത്തതെന്ന് മൊഴി നൽകി.
5 കൊല്ലമായി തൃശൂര്‍ നഗരത്തില്‍ ഓട്ടോ ഓടിക്കുന്നയാളാണ് നിഷാദ് ജബ്ബാര്‍. പണ്ടൊരിക്കൽ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഡോക്ടര്‍ വീട്ടില്‍ പോകുന്നതിനായി നിഷാദിന്‍റെ ഓട്ടോയില്‍ കയറി. ഈ യാത്രയിൽ ഡോക്ടറുമായി നിഷാദ് അടുത്ത പരിചയം സ്ഥാപിച്ചു. തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും നിഷാദ് പറഞ്ഞു. ഇതിന് ശേഷം ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിക്കാറുമുണ്ടായിരുന്നു. യാത്രക്കിടെ ഭക്ഷണം വാങ്ങുന്നതിനും പണമെടുക്കുന്നതിനും എ ടി എം കാര്‍ഡും പിന്‍ നമ്പറും ഡോക്ടര്‍ നിഷാദിന് നല്‍കിയിരുന്നു. ഡോക്ടറുടെ ഫോണ്‍ ലോക്ക് അഴിക്കുന്നത് എങ്ങനെയെന്നും പ്രതി മനസ്സിലാക്കി.
Also Read: തിമിംഗല ഛര്‍ദിയുമായി ഇരട്ട സഹോദരങ്ങള്‍ പിടിയില്‍; സംഭവം തിരുവനന്തപുരത്ത്
കഴിഞ്ഞ ദിവസം പറശ്ശിനി കടവിലേക്കുള്ള യാത്രയ്ക്കിടെ പ്രതി ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടര്‍ന്ന് ഡോക്ടറുടെ ഫോൺ കൈക്കലാക്കി ഇന്റർനെറ്റ് ബാങ്കിങ്ങ് വഴി 18 ലക്ഷം രൂപ രണ്ട് തവണയായി നിഷാദ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തൊണ്ണൂറായിരം രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുകയും ചെയ്തു. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച മെസേജ് വന്നതോടെ ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിയെടുത്ത പണം ആഢംബര ജീവിതത്തിനും, ഓൺലൈൻ റമ്മി കളിക്കുവാനും ഉപയോഗിച്ചതായാണ് മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam