
ഇടുക്കി: ഇടുക്കി മുനിയറ നാരായണന്‍ വധക്കേസിലെ പ്രതിയായ അളകമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അളകമ്മയുടെ സുഹൃത്തും മുനിയറ കൊലക്കേസിലെ മറ്റൊരു പ്രതിയുമായ സുരയാണ് അളകമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സുരയുടെ പട്ടയ രേഖകള്‍ കൈവശപ്പെടുത്തയിലുള്ള പകയാണ് കൊലയ്ക്ക് കാരണമായതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇടുക്കി മുനിയറ നാരായണന്‍ വധക്കേസിലെ പ്രതിയായ അളകമ്മയെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ സുര അവശനിലയില്‍ അടിമാലി ആശുപത്രിയിലെത്തിക്കുന്നത്. വീണ് പരിക്കേറ്റെന്നായിരുന്നു ഡോക്ടര്‍മാരെ അറിയിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയെങ്കിലും സുര ഇതേ മോഴിയില്‍ ഉറച്ചുനിന്നു. അന്നു രാത്രിയോടെ ചികിത്സയിലായിരുന്ന അളകമ്മ മരിച്ചു.
തുടര്‍ന്ന് പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോഴാണ് ക്രൂര മർദ്ദനം നടന്നുവെന്ന് വ്യക്തമാകുന്നത്, പത്ത് വാരിയെല്ലുകള്‍ പൊട്ടി, ഇവ ശ്വാസകശത്തില്‍ കുത്തിയിറങ്ങിയുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെ സുരയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. എട്ടുവർഷമായി സുരയുടെ വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനിടെ സുരയുടെ വീടിന്‍റെയും ഭൂമിയുടെയും പട്ടയം അളകമ്മ കൈവശപ്പെടുത്തിയിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സുര വെള്ളത്തൂവൽ പൊലീസിന് നല‍്കിയ മൊഴി.
പൊലീസ് ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്. അളകമ്മയുടെ മുന്‍ ഭർത്താവായ മുനിയറ സ്വദേശി നാരായണനെ കൊലപെടുത്തിയ കേസില്‍ ഇരുവരും പ്രതികളാണ്. 2018ലായിരുന്നു കൊലപാതകം . ഈ കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കയാണ് അളകമ്മ കൊല്ലപ്പെടുന്നത്. അളകമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുരയെ കോടതിയില്‍ ഹാജരാക്കി റിമാന‍്റു ചെയ്തു.
Read More : മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു; ജെസിബി കൊണ്ട് വഴി വെട്ടി, കരയ്ക്ക് കയറിയ ആന കാട്ടിലേക്ക് മടങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam