
തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് വിവാഹമോചിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുൻഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. മുൻഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം.
രജിതയും ഷൈനും ഒമ്പത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകൻ രണ്ടുപേരുടെയും വീട്ടിലായാണ് കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ അച്ഛന്റെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിലെത്തി. ഇതോടെ ഇനിമുതൽ മകൻ വീട്ടിൽ വരില്ലെന്ന് ധരിച്ച ഷൈൻ മദ്യപിച്ച് രജിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും മർദിക്കുകയുമായിരുന്നു. കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
കൈയിൽ ആഴത്തിൽ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മുറിവിൽ 16 തുന്നലുകൾ വേണ്ടിവന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam