
ഇടുക്കി: രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് സുഹൃത്ത് മഞ്‍ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ചത്.
ഭർത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്. കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. രാവിലെ ഇരുവരും ചേർന്ന് കടയിൽ പോയി വസ്ത്രം വാങ്ങുകയും ചെയ്തു. പിന്നീട് മഞ്‍ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ പുറത്തുപോയി. തുടര്‍ന്ന് ലോഡ്ജ് മുറിയിൽ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ച് അറിയിച്ചു.
Also Read: 'സിപിഎം 6 തവണ വധിക്കാൻ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; പുതിയ ആരോപണവുമായി കെ സുധാകരൻ
എക്സൈസ് സംഘമെത്തി പരിശോധന നടത്തി. 300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. തനിക്കിതിൽ പങ്കില്ലെന്ന് യുവതി പറഞ്ഞതോടെ എക്സൈസ് കൂടുതൽ അന്വേഷണം നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുരുഷ സുഹൃത്തിന്റെയും വിവരം വിളിച്ച് അറിയിച്ച ആളിന്‍റെയും നമ്പര്‍ ഒന്നാണെന്ന് മനസ്സിലായി. തുടര്‍ന്ന് യുവതിയെയും ലോഡ്ജ് മാനേജരെയും കൊണ്ട് വിളിപ്പിച്ച് പ്രതിയെ എക്സൈസ് നാടകീയമായി പിടികൂടുകയായിരുന്നു. ജയൻ്റെ പേരിൽ കഞ്ചാവ്, ചാരായം തുടങ്ങിയവ വിറ്റതിന് നിവലിൽ കേസുണ്ട്. അറസ്റ്റ് ചെയ്ത ജയനെ കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam