
ഹരിപ്പാട്: സൈബർ സെല്ലിന്റെ പേരിൽ തട്ടിപ്പ്, ഹരിപ്പാട് സ്വദേശിയ്ക്ക് നഷ്ടമായത് 50000 രൂപ. മണ്ണാറശാല മോഹനം വീട്ടിൽ ഡി. മോഹനന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 25000 രൂപ വീതമാണ് തട്ടിയത്. സൈബർ സെല്ലിൽ നിന്നും ആണെന്ന വ്യാജന മോഹനന് തുടർച്ചയായി ഫോൺ കാളുകളും വാട്സ്ആപ് മെസ്സേജുകളും വന്നിരുന്നു.
മോഹനന്റെ ആധാർ ഉപയോഗിച്ച് മുംബൈ കൊറിയർ സർവീസിൽ ഇന്നും അയച്ച കൊറിയറിൽ ലഹരിമരുന്ന് ഉണ്ടായിരുന്നെന്നും ഇത് കസ്റ്റംസ് പിടികൂടി എന്നും പറഞ്ഞാണ് ആദ്യം വിളി വന്നത്. താൻ കൊറിയർ ആർക്കും അയച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ ആധാർ ആരെങ്കിലും ദുരുപയോഗം ചെയ്തതാകാം എന്ന് മോഹനനെ വിശ്വസിപ്പിച്ചു. ഇതിന്റെ ആവശ്യത്തിനായി മുംബൈ സൈബർ സെല്ലുമായി ബന്ധപ്പെടണമെന്ന് മോഹനനോട് ആവശ്യപ്പെട്ടു. നമ്പർ അറിയില്ല എന്ന് പറഞ്ഞപ്പോൾ അവർ കണക്ട് ചെയ്തു തരാം എന്നു പറഞ്ഞ് വാട്സാപ്പിൽ മറ്റൊരു ഫോണിലേക്ക് വിളിച്ചു നൽകുകയായിരുന്നു.
മോഹനന്റെ ആധാർ ഉപയോഗിച്ചുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും നിരവധി തവണ ഭീകര പ്രവർത്തനത്തിനായി പണം ഉപയോഗിച്ചിട്ടുണ്ടെന്നും മോഹനൻ കേരളം വിട്ട് പുറത്തുപോകരുതെന്നും സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആണെന്നും പറഞ്ഞു. തന്റെ അക്കൗണ്ടിൽ നിന്നും അങ്ങനെ പണം പോയിട്ടില്ല എന്ന് പറഞ്ഞപ്പോൾ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി. അക്കൗണ്ട് ശരിയാണോ എന്ന് അറിയാൻ വേണ്ടി അവർ നൽകിയ ആർബിഐയുടെ കോഡിലേക്ക് 25000 രൂപ വീതം അയക്കാൻ ആവശ്യപ്പെട്ടു.
മോഹനന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടിൽ നിന്നും 25000 രൂപ വീതം അവർ നൽകിയ നമ്പറിലേക്ക് അയച്ചു. 24 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ പണം അക്കൗണ്ടിൽ ഇട്ട സമയത്ത് തന്നെ വാട്സാപ്പിൽ നിന്നും സന്ദേശങ്ങൾ നീക്കം ചെയ്യപ്പെട്ടു. പിന്നീട് അവരുടെ ഫോൺ കോളുകളും വന്നിട്ടില്ല. തട്ടിപ്പിനിരയായെന്ന് ബോധ്യമായ മോഹനൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam