
കാലിഫോര്‍ണിയ: തോക്കുമായി പൊലീസുകാര്‍ക്കുമുന്നില്‍ നില്‍ക്കുകയായിരുന്നു 27കാരനായ റിച്ചാര്‍ഡ് സാന്‍ച്ചെസ്. എന്നാല്‍ അവരുടെ ആജ്ഞയ്ക്ക് മുന്നില്‍ വഴങ്ങി റിച്ചാര്‍ഡ് തന്‍റെ തോക്ക് താഴെയിട്ടു. പിന്നെ പൊലീസ് ആവശ്യപ്പെട്ടതുപോലെ രണ്ട് കൈകളും മുകളിലേക്കുയര്‍ത്തി നിരായുധനാണെന്ന് വ്യക്തമാക്കി. എന്നിട്ടും അവര്‍ അവനെ വെടിവച്ചുകൊന്നു. അഞ്ച് ബുളളറ്റുകളാണ് റിച്ചാര്‍ഡിന്‍റെ ശരീരത്തില്‍ തറച്ചത്.
തോക്കുപേക്ഷിച്ച് കൈകളുയര്‍ത്തി അയാള്‍ പൊലീസിന് നേരെ നടന്നുവരികയായിരുന്നു. രണ്ട് തവണ നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും റിച്ചാര്‍ഡ് വഴങ്ങിയില്ല. ഉയര്‍ത്തിപ്പിടിച്ച കൈകളുമായി അവന്‍ നടന്നു. ഉടന്‍ പൊലീസ് ഓഫീസറുടെ തോക്കുകള്‍ ശബ്ദിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് 2018 സെപ്തംബര്‍ 28നാണ് സംഭവം നടന്നത്. എന്നാല്‍ വെടിവയ്പ്പിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്.
പൊലീസ് സേനയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ആ വെടിവയ്പ്പെന്നും ആ പൊലീസ് ഓഫീസര്‍ പിന്നീട് സര്‍വ്വീസില്‍ ഉണ്ടായിട്ടില്ലെന്നും ഒരു വര്‍ഷത്തിനിപ്പുറം ആക്ടിംഗ് പൊലീസ് ചീഫ് എറിക് മക്ബ്രിഡ് പറഞ്ഞു. ഇനിയും തീര്‍പ്പാക്കിയിട്ടില്ലാത്ത കേസുകളില്‍ നടപടിയെടുക്കുന്നതിന്‍റെയും നീതി ലഭ്യമാക്കുന്നതിന്‍റെയും ഭാഗമായാണ് ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടിക്കാന്‍ സാന്‍ഫ്രാന്‍സിസ്കോ പൊലീസ് തീരുമാനിച്ചതിനെ റിച്ചാര്‍ഡിന്‍റെ കുടുംബം അഭിനന്ദിച്ചു.
''റിച്ചാര്‍ഡിന്‍റെ പെട്ടന്നുള്ള വേര്‍പാട് കുടുംബത്തിന് ഇപ്പോഴും നികത്താനാകാത്ത ദുഃഖമായി തുടരുകയാണ്. റിച്ചാര്‍ഡിന്‍റെ മരണം ഒരു പൊലീസ് ഓഫീസറുടെ തെറ്റായ നടപടിയുടെ പുറത്തായിരുന്നുവെന്ന് അന്വേഷണത്തിലൂടെ തെളിയിക്കുകയും സത്യം പുറത്തുകൊണ്ടുവരികയും ചെയ്ത സാന്‍ഫ്രാന്‍സിസ്കോ പൊലീസ് അഭിനന്ദനത്തിന് അര്‍ഹരാണ് '' - കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം കുടുംബത്തിന്‍റെ അഭിഭാഷകന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കൈത്തോക്കുമായി റിച്ചാര്‍ഡ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബന്ധുവായ യുവതി വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് അവിടെയെത്തിയത്. പേടിച്ച് യുവതി കുഞ്ഞുങ്ങളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്നാണ് റിച്ചാര്‍ഡ് വീട്ടിന്‍റെ മുന്‍വശത്തെ വാതില്‍ തുറന്ന് തോക്കുമായി പുറത്തേക്ക് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam