
പാലക്കാട്: ലോകകപ്പ് ടൂർണമെന്‍റിന്‍റെ ആവശ്യത്തിനായി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എത്തിക്കാൻ ഖത്തറിൽ നിന്ന് ടെണ്ടർ കിട്ടിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളിൽനിന്ന് 10 കോടി തട്ടി യുവാവ് മുങ്ങിയെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശി റിഷാബ് എന്നയാൾക്കെതിരെയാണ് പരാതിയുയർന്നത്. കേസായതോടെ റിഷാബ് വിദേശത്തേക്ക് മുങ്ങി. ഐ.ടി കമ്പനി നടത്തുന്ന മണ്ണാർക്കാട് ചന്തപ്പടി സ്വദേശി റിഷാബിനെതിരെയാണ് പരാതി. അടുത്ത സുഹൃത്തായ ടി.പി ഷെഫീർ അടക്കം ഉള്ളവരാണ് തട്ടിപ്പിന് ഇരയായത്. ലാപ്ടോപ്പും , ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഖത്തർ ലോകകപ്പിന് വിതരണം ചെയ്യാനുള്ള ടെണ്ടർ ലഭിച്ചു എന്ന് പറഞ്ഞാണ് പലരിൽ നിന്നായി പണം വാങ്ങിയത്.
ടി.പി ഷെഫീർ എന്ന സുഹൃത്ത് മാത്രം 10 കോടി രൂപ നൽകി. ആദ്യ ഘട്ടത്തിൽ ചെറിയ ലാഭ വിഹിതം നൽകിയതിനാൽ ഷെഫീർ ഉറ്റ സുഹൃത്തിത്തിനെ സംശയിച്ചില്ല. കോടതി നിർദേശ പ്രകാരം മണ്ണാർക്കാട് പൊലീസ് റിഷിബിനെതിരെ കേസ് എടുത്തു. റിഷാബിന്റെ ഭാര്യയും മതാവും സഹോദരനും ഉൾപെടെ 7 പേർ കൂടി കേസിലെ പ്രതികളാണ്. വിദേശത്തേക്ക് കടന്ന റിഷാബിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു. റിഷാബ് ഖത്തറിൽ തന്നെ ഉണ്ടെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam