
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച വൈകീട്ടാണ് ജോർജ്ജ് ഉണ്ണുണ്ണിയെ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു. സ്വർണ്ണമാലയും പണവും കവരാൻ വേണ്ടിയായിരുന്നു അരുംകൊല. കേസ് അന്വേഷണസംഘംത്തിന് തടസ്സമായത് സിസിടിവി യുടെ ഹാർഡ് ഡിസ്ക് അടക്കം എടുത്തുകൊണ്ട് പോയതാണ്. നിലവിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ അന്വേഷണസംഘം കണ്ടെത്തിയെന്നാണ് സൂചന.
എന്നാൽ മണിക്കൂറുകളായി ചോദ്യംചെയ്തിട്ടും കാര്യമായ തുമ്പ് കിട്ടയിട്ടില്ല. എണ്ണമറ്റ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
അതേസമയം, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം. പോത്തുകല്ല് ഞെട്ടിക്കുളം ഓട്ടുപാറയിൽ അനിൽകുമാറിന്‍റെ(54) മരണത്തിലാണ് കുടുംബം കാർ യാത്രികർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
പൊലീസ് കാർ യാത്രികരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. കേസിൽ വിശദമായ അന്വേഷണംആവശ്യപ്പെട്ട് അനിൽകുമാറിന്‍റെ ബന്ധുക്കൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ലോറി തട്ടിയ കാറിലെ യാത്രക്കാരോട് ഹൃദ്രോഗിയാണ്, നെഞ്ച് വേദനയെടുക്കുന്നുവെന്ന് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതെ അനിൽകുമാറിനെ തടഞ്ഞ് വെച്ചുവെന്നാണ് പരാതി. ഡിസംബർ ഒൻപതിന് വൈകിട്ട് നാല് മണിയോടെയാണ് പെരിന്തൽമണ്ണ താഴെപൂപ്പലത്ത് വെച്ച് അപകടം നടക്കുന്നത്. അനിൽകുമാർ ഓടിച്ചിരുന്ന ചരക്ക് ലോറി ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര അപകടത്തെച്ചൊലിയുള്ള വാക്കേറ്റത്തിനിടെ അനിൽകുമാർ കുഴഞ്ഞ് വീഴുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam