
ആറ്റിങ്ങൽ: ന്യൂയർ ആഘോഷത്തിന്റെ മറവിൽ അക്രമം. പൊലീസുകാർക്ക് മർദ്ദനം, നാല് പേർ കസ്റ്റഡിയിൽ. ആറ്റിങ്ങൽ കൈപറ്റി മുക്കിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് സംഘം അതിക്രമങ്ങൾ കാട്ടുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങലിൽ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്.
മദ്യലഹരിയിൽ ആയിരുന്ന ആക്രമികൾ പൊലീസിന് നേരെയും അതിക്രമം അഴിച്ചു വിടുകയായിരുന്നു. പൊലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്ക് സാമൂഹ്യ വിരുദ്ധ സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. ആക്രമികളായ നാലു പേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന മറ്റു പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ പ്രകോപിതരായ യുവാക്കൾ പൊലീസിന് നേരെ അസഭ്യം വിളിക്കുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയും ആയിരുന്നു.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച് മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഈ ട്രാക്കിലൂടെയെത്തിയ ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസിലാണ് ആദിൽ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ട്രെയിന്‍ സ്കൂട്ടറുമാി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നാണ് സൂചന. ജംഷീറാണ് ആദിലിന്റെ പിതാവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam