
ബേതുൽ (മധ്യപ്രദേശ്) : ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ഭർത്താവ് തയ്യാറാക്കിയ കെണിയിൽ കുടുങ്ങി ഭാര്യയുടെ അമ്മയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയെ കൊല്ലാൻ വേണ്ടി പ്രതി ഇരുമ്പ് വാതിലിൽ ഇലക്ട്രിക് വയർ ഘടിപ്പിക്കുകയും വൈദ്യുതി കടത്തി വിടുകയും ചെയ്തു. ഇത് അറിയാതെ വന്ന 55 കാരിയായ ഭാര്യയുടെ അമ്മ വാതിലിൽ പിടിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു.
ഇയാൾ സ്ഥിര മദ്യപാനിയായിരുന്നെന്നും പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്നും കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് അപാല സിംഗ് പറഞ്ഞു. ഞായറാഴ്ച രാത്രി ദമ്പതികൾ ഈ പ്രശ്നത്തെ ചൊല്ലി വീണ്ടും വഴക്കുണ്ടാക്കുകയും തുടർന്ന് ഭാര്യ പിണങ്ങി തന്റെ അമ്മയുടെ വീട്ടിലേക്ക് പോകുകയുമായിരുന്നു.
ഭാര്യ വീടുവിട്ടുപോയതിൽ രോഷാകുലനായ ഇയാൾ ഭാര്യയുടെ വീട്ടിൽ പോയി ഭാര്യയെ കൊല്ലാൻ കെണിയൊരുക്കുകയായിരുന്നു. ഇരുമ്പ് കൊണ്ട് നിർമ്മിച്ച പ്രധാന വാതിൽ ഇലക്ട്രിക് വയറുമായി ബന്ധിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, അമ്മായിയമ്മ വാതിലുമായി സമ്പർക്കം പുലർത്തുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam