
മാവേലിക്കര: മാവേലിക്കരയിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.
എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്കൂട്ടറില്‍ പോവുകയായിരുന്ന വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
read also:മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam