
വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ നിന്ന് ജനുവരി 18നാണ് 21വയസ് പ്രായമുള്ള മെഡിക്കല്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. 70 ലക്ഷം രൂപയാണ് വിദ്യാര്‍ഥിയെ വിട്ടയക്കാനായി മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറും മറ്റ് നാലുപേരുമാണ് സംഭവത്തില്‍ പിടിയിലായത്. തട്ടിക്കൊണ്ട് പോകലിന്‍റെ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിച്ചത് ഈ ഡോക്ടറാണ്. വ്യാഴാഴ്ച വൈകുന്നേരം ഗ്രേറ്റര്‍ നോയിഡയിലെ എക്സ്പ്രസ്വേയില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. സംഘത്തിനും പൊലീസിനും ഇടയില്‍ വെടിവയ്പ് നടന്നുവെന്നും വെടിവയ്പിനൊടുവിലാണ് സംഘം പിടിയിലായതെന്നുമാണ് റിപ്പോര്‍ട്ട്. ബഹ്റായ്ച്ചില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ മകനായ ഗൌരവ് ഹല്‍ദറിനേയാണ് സംഘം തട്ടിക്കൊണ്ട് പോയത്. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ഗോണ്ട പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.
ബിഎഎംഎസ് വിദ്യാര്‍ഥിയായ ഗൌരവ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. എസ്സിപിഎം കോളേജ് വിദ്യാര്‍ഥിയാണ് ഗൌരവ്. ഡോക്ടര്‍ അഭിഷേക് സിംഗ് എന്നയാളാണ് തട്ടിക്കൊണ്ട് പോകലിന്‍റഎ സൂത്രധാരന്‍. ഗൌരവിന്‍റെ വീട്ടിലേക്ക് വിളിച്ച് കുട്ടിയെ വിട്ടുതരാന്‍ 70 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
അഭിഷേക് സിംഗിനൊപ്പം ജോലി ചെയ്യുന്ന ഒരു സ്ത്രീയി ഗൌരവിന് പരിചയപ്പെടുകയും ഇവരെ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ഈ യുവതിയെ കാണാനായി പോയ ഗൌരവിനെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളികളാണ് സംഘത്തിനെ കുടുക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam