
തൃശ്ശൂർ: ചൊവ്വന്നൂരിൽ തട്ടുകടക്ക് മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്ക്കക്ക് ദാരുണന്ത്യം. കൊണ്ടരാശ്ശേരി സ്വദേശി സുലോചനയാണ് മരിച്ചത് ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ഉന്തുവണ്ടിയിൽ തട്ടുകട കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം.
വടക്കാഞ്ചേരിയിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന വെള്ള സ്വിഫ്റ്റ് കാർ അമിത വേഗതയിലെത്തി ഇടിക്കുകയായിരുന്നെന്ന്. ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ സുലോചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർത്താതെ പോയ വാഹനത്തിനായി കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
Read more: കോഴിക്കോട് പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍
അതേസമയം ചാലേപ്പറമ്പിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുകയറി ഇടക്കൊച്ചി സ്വദേശിക്ക് ദാരുണാന്ത്യം. ചാലേപ്പറമ്പിൽ ലോറൻസ് വ൪ഗീസാണ് മരിച്ചത്. ഷാന എന്ന സ്വകാര്യ ബസാണ് ലോറൻസിനെ ഇടിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. റോഡിന് സമീപം നിൽക്കുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു ലോറന്‍സ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലുണ്ടാക്കുന്ന അപകടങ്ങൾ വര്‍ധിക്കുകയാണ്. കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. അമിത വേഗത്തിൽ ഓടുന്ന സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുന്ന സ്കൂൾ വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചു. കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ഗുരുതരമായ അപകടമുണ്ടായിട്ടും നിർത്താതെ പോയ ചിപ്പി എന്ന സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച് നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam