രാജ്യതലസ്ഥാനത്ത് അയ്യായിരത്തിലധികം അനധികൃത മസാജിങ് പാർലറുകൾ; രക്ഷപ്പെടുത്തിയത് ആയിരത്തിലേറെ യുവതികളെ

By Web TeamFirst Published Sep 8, 2020, 12:53 AM IST
Highlights

അയ്യായിരത്തിലധികം അനധികൃത മസാജ് സെന്ററുകൾ രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ദില്ലി വനിതാ കമ്മീഷന്‍റെ കണക്ക്.

ദില്ലി: അയ്യായിരത്തിലധികം അനധികൃത മസാജ് സെന്ററുകൾ രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ദില്ലി വനിതാ കമ്മീഷന്‍റെ കണക്ക്. ലൈംഗിക ചൂഷണം നടക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ ആയിരത്തലധികം യുവതികളെ രക്ഷപ്പെടുത്തിയെന്നാണ് കമ്മീഷന്‍റെ അവകാശവാദം. 

വന്‍ മാഫിയാ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചതിന് നേരിടേണ്ടി വന്നത് വലിയ ഭീഷണികളെന്നും കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

നടപടി എടുത്തതിന് നിരവധി ഭീഷണികളും അതിക്രമങ്ങളും നേരിടേണ്ടി വന്നു, രണ്ട് കേസുകളും ഇതുമായി ബന്ധപ്പെട്ടുണ്ട്. എന്നാലും ഇവർക്കെതിരെ മുന്നോട്ട് തന്നെ പോകുമെന്നും ദില്ലി വനിത കമ്മീഷൻ അധ്യക്ഷ  പറയുന്നു.

അനധികൃത മാസാജ് പാര്‍ലറുകള്‍ പൂട്ടിച്ചതിന്‍റെ പേരില്‍ രണ്ടു വർഷം മുൻപ് നടന്ന അനുഭവമാണ് അവർ പറയുന്നത്. ഇപ്പോഴും ഇത്തരം പെൺവാണിഭ സംഘങ്ങൾ ദില്ലിയിൽ സജീവമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലും വ്യക്തമായി. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ ലൈംഗിക ചൂഷണം നടക്കുന്നില്ലെനനാണ് ദില്ലി പൊലീസ് 2018 നവംബറിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം.

മസാജ് പാർലറുകളുടെ മറവിൽ പെൺവാണിഭം നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഈ മറുപടി. എന്നാല്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് നേരെ പൊലീസും സർക്കാരുകളും ഇപ്പോഴും കണ്ണടക്കുകയാണ്. 

ഒരു മസാജ് സെന്റ്ർ നടത്തുന്നതിന് അത് പ്രവർത്തിക്കുന്ന സ്ഥലത്തെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലൈസൻസ് നേടണം. മസാജ് ചെയ്യുന്നവര്‍ കോഴ്സ് പാസാകണം. ലൈംഗിക ചൂഷണം തടയാൻ ക്രോസ് മസാജിംഗിനും രാജ്യത്ത് ചില നിബന്ധനകളുണ്ട്. ഇതൊന്നും നടപ്പാകുന്നില്ല. ലൈംഗിക ചൂഷണ സംഘങ്ങളിൽ നിന്ന് വനിതാ കമ്മീഷൻ രക്ഷപ്പെടുത്തിയ യുവതികളുടെ പുനരധിവാസം കമ്മീഷന് വലിയ വെല്ലുവിളിയാണ്.

click me!