
ന്യൂജേഴ്സി:അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ഇന്ത്യൻ വംശജയായ അമ്മയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. പ്രസവശേഷമുള്ള മാനസിക സമ്മർദത്തെ തുടർന്നാണ് അമ്മ ഈ കടുംകൈയ്ക്ക് മുതിർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ അച്ഛനെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജയ്മിൻ ബവ്സറും ഭാര്യ ഹിരാൽ ബാഹെൻ ബവ്സറും അമേരിക്കയിലെ ന്യൂ ജഴ്സിയിലെ ബെർഗൻ കൗണ്ടിയിലാണ് താമസിച്ചിരുന്നത്. അഞ്ച് ദിവസം മുൻപാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഹിരാൽ ബാഹെൻ ബവ്സറാണ് സഹായമഭ്യർത്ഥിച്ച് പൊലീസിനെ വിളിച്ചത്. പൊലീസെത്തിയപ്പോൾ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തും, കൈയ്യും മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് എത്തിയ ഉടനെ ജയ്മിനിനെ അറസ്റ്റ് ചെയ്യാനായി മുതിർന്നെങ്കിലും ഹിരാൽ ഇത് എതിർക്കുകയായിരുന്നു. താനാണ് കുഞ്ഞിനെ കൊന്നതെന്ന് ഹിരാൽ മൊഴി നൽകി. തുടർന്നാണ് ഹിരാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തി ഹിരാലിന്റെ കൈവശമുണ്ടായിരുന്നു. കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് ഹിരാൽ അയൽക്കാരോട് നേരത്തെ പറഞ്ഞിരുന്നു.
ഹിരാലിന് പ്രസവ ശേഷമുള്ള കടുത്ത മാനസിക സമ്മർദമുണ്ടായിരുന്നതായാണ് സൂചന. ഇതിനെ തുടർന്നാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മനശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുഞ്ഞ് മരിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് ഹിരാൽ തന്റെ കുടുംബത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam