
കൊല്ലം: റോഡ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്നു കാണിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതിൽ വിവാദം. കൊല്ലം പത്തനാപുരം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ, എ.എസ് വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. തന്നെ കുടുക്കിയതാണെന്ന് പറഞ്ഞ് വിനോദ് കുമാർ ഗതഗത മന്ത്രിക്ക് പരാതി നൽകി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമുണ്ടാകുമെന്നാണ് മോട്ടോർ വെഹിക്കൽ ഇൻസ്പകെട്ർമാരുടെ സംഘടനയുടെ മുന്നറിയിപ്പ്.
റോഡ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്ന് കാട്ടി വിനോദിനെതിരെ മുഖ്യമന്ത്രിക്ക് പെൺകുട്ടി നൽകിയ പരാതി ഗതാഗത കമ്മിഷണർ അന്വേഷിച്ചിരുന്നു. പൊലീസ് കേസെടുത്തതിനൊപ്പം സസ്പെൻഷനും പിന്നാലെയെത്തി. പത്തനാപുരം സബ് ആർടി ഓഫീസിലെ എം.വി.ഐയാണ് എ.എസ് വിനോദ്. മോട്ടോർ വെഹിക്കിൾ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് വിനോദ്. നേരത്തെ പത്തനാപുരത്ത് ഇതേ എംവിഐ ടിപ്പർ ലോറി പിടികൂടി പിഴയിട്ടതും, ഇതിൽ ഗണേശ് കുമാർ എംഎൽഎ ഇടപെട്ട് ഉദ്യോഗസ്ഥരോട് കയർത്തതും വലിയ വിവാദമായിരുന്നു. ഈ പ്രശ്നം കഴിഞ്ഞ് അധികനാൾ പിന്നിടും മുൻപെയാണ് അടുത്ത കേസ്.
2017ലും തന്നെ സമാനമായ രീതിയിൽ കുടുക്കിയതാണെന്നും, തനിക്കെതിരെ ഒന്നും കണ്ടെത്താൻ അന്നും കഴിഞ്ഞില്ലെന്നും വിനോദ് പറയുന്നു. അതേസമയം, നടപടി സ്വാഭാവിക നടപടിക്രമങ്ങളെന്നാണ് ഗതാഗത വകുപ്പ് വിശദീകരിക്കുന്നത്. വിനോദിനെ സസ്പെൻഡ് ചെയ്ത വാർത്ത സഹിതം പോസ്റ്ററുകൾ ടിപ്പർ ലോറി അസോസിയേഷന്റെ ഫേസ്ബുക്ക് പേജുകളിലുൾപ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More : പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി: പത്തനാപുരത്ത് എംവിഐയെ സസ്പെൻഡ് ചെയ്തു
ആഡംബര കാറിന്റെ രജിസ്ട്രേഷൻ നമ്പർ മറച്ചു വച്ചു സഞ്ചരിച്ച വിവാഹ പാർട്ടിയെ കുടുക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തുകയായിരുന്നു. എംവിഐയും എഎംവിഐയും ഉൾപ്പെട്ട സംഘം കാറിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് പിഴ ചുമത്തിയത്. രജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.