മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്
കമലേശ്വരം: സയനൈഡ് കഴിച്ച് ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം. പൊലീസ് എത്തിയപ്പോൾ സോഫയിൽ ഇരിക്കുന്ന നിലയിൽ അമ്മയും മകളും. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കൾ അയൽവാസികൾക്ക് നൽകിയ വിവരം അനുസരിച്ച് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഗ്രീമയുടെ മൃതദേഹത്തിന് മുകളിൽ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹമുണ്ടായിരുന്നത്. ഇവർ സയനൈഡ് കഴിച്ചുവെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് സജിതയും മകളും ബന്ധുക്കൾക്ക് സന്ദേശം അയയ്ക്കുന്നത്. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്. പ്രവാസിയായ മരുമകനുമൊന്നിച്ച് ഒരു മാസത്തിൽ താഴെ മാത്രമാണ് മകൾ കഴിഞ്ഞത്. ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി, ഭർത്താവ് അയർലാൻഡിൽ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കൾ നൽകുന്നത്. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹം. എന്നാൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി വിശദമാക്കിയതായാണ് ബന്ധുക്കൾ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങിൽ വച്ച് കണ്ടപ്പോൾ വിവാഹ മോചനം നേടുന്ന കാര്യം ഭർത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


