
വിജയപുരം: കോട്ടയം ആനത്താനത്ത് വായ്പാ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തില്‍ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത് ചികില്‍സയിലാണ്.
ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരിലൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിനായി കൊണ്ടു വന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സ്വയം മുറിവേല്‍ക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട വീട്ടുകാര്‍ പറയുന്നു.
കോട്ടയം വിജയപുരത്തിനടുത്ത് ഇന്നലെ ആയിരുന്നു അക്രമം നടന്നത്. സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മണര്‍കാട്ടെ ശാഖയില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് അധികൃതര്‍ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാന്‍ ശ്രമിച്ച സഹോദരന്‍ അജിത്തിനും പരുക്കുണ്ട്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മ വീടിന് മുന്നില്‍ ദീര്‍ഘനാളുകള്‍ കുത്തിയിരിക്കേണ്ട ദുര്‍ഗതി നേരിട്ടിരുന്നു. സർഫാസി ആക്ട് പ്രകാരം ആക്സിസ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. കോട്ടയം മുള്ളൻ കുഴിയിലെ ശകുന്തളയെന്ന വീട്ടമ്മയ്ക്കായിരുന്നു ദുരനുഭവം നേരിട്ടത്. 5.92 ലക്ഷം രൂപയാണ് ശകുന്തള ഭവനവായ്പ എടുത്തത്. തൊണ്ണൂറായിരം രൂപ തിരിച്ചടച്ചു. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2016ലാണ് ലോണെടുത്തത്.
അർബുദ ബാധയെ തുടർന്ന് 2013 ൽ ശകുന്തളയുടെ ഭർത്താവ് മരിച്ചു. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് ശകുന്തള പറയുന്നു. സാധനങ്ങള്‍ എടുക്കാനായി മൂന്ന് ദിവസം കഴിയുമ്പോള്‍ വീട് തുറന്നു നല്‍കാമെന്നാണ് ജപ്തി ചെയ്ത സമയത്ത് ബാങ്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ 14 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയായില്ലെന്നും അന്ന് വീട്ടമ്മ പരാതിപ്പെട്ടിരുന്നു. ഒടുവില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഇടപെട്ടാണ് വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ച് കിട്ടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam