ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് അയൽവാസികളുടെ മൃതദേഹങ്ങൾ; ചുരുളഴിയുന്നു, കൊലപാതകമോ? നാടിന് നടുക്കം

By Web TeamFirst Published Jan 28, 2023, 2:03 AM IST
Highlights

കഴിഞ്ഞ ദിവസം രാവിലെയാണ് ഹോട്ടല്‍ തൊഴിലാളിയായ ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വയര്‍ കീറിയ നിലയിലായിരുന്നു.

കോഴിക്കോട്: കോഴിക്കോട് കായക്കൊടിയില്‍ അയല്‍വാസികളുടെ ദുരൂഹ മരണത്തിന്‍റെ ചുരുളഴിയുന്നു. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ രാജീവന്‍ തൂങ്ങി മരിച്ചതാണെന്ന് പൊലീസിന്‍റെ നിഗമനം.‍ രാജീവന്‍റെ കാലില്‍ രക്തക്കറ കണ്ടെത്തിയതും നിര്‍ണായകമായി. കഴിഞ്ഞ ദിവസം രാവിലെയാണ് ഹോട്ടല്‍ തൊഴിലാളിയായ ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വയര്‍ കീറിയ നിലയിലായിരുന്നു.

തൊട്ടു പുറകേ അയല്‍വാസിയായ രാജീവനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവന്‍ തൂങ്ങി മരിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്. രാജീവന്‍റെ കാലില്‍ രക്തം പുരണ്ടതായി കണ്ടെത്തിയിരുന്നു. രക്തത്തിന്‍റെ അംശം ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ചില തെറ്റിദ്ധാരണകളുടെ പേരില്‍ രാജീവന്‍ ബാബുവിനെ കൊലപ്പെടുത്തിയതായാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റമോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം സംസ്കരിച്ചു.

അതേസമയം, എറണാകുളം പറവൂരിൽ  റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ, അനൂപ് കുത്തി കൊലപെടുത്തിയത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം.

കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. കേസിലെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളായ സബീർ, ഷിനോജ്, സുരേഷ് എന്നിവർ നേരത്തെ കോടതി മുമ്പാകെ വിചാരണ നേരിട്ടുള്ളതാണ്. രണ്ടും മൂന്നും പ്രതികൾ മനപ്പൂർവ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി അപ്പോൾ തെളിഞ്ഞതിനാൽ അവരെ ഏഴു വർഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട്  വിട്ടയച്ചിരുന്നു. 

500 രൂപ ടിക്കറ്റിൽ ഡിജെ പാര്‍ട്ടി; ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ മിന്നൽ റെയ്ഡ്, ബിയറും വിദേശമദ്യവും പിടികൂടി

tags
click me!