
മലപ്പുറം: തിരൂര്‍ കന്മനം ചീനക്കലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശത്ത് കാക്കകള്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് സംശയം തോന്നിയ സമീപത്തെ വീട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. വീടിന് സമീപത്തെ മാലിന്യ കുഴിക്ക് സമീപത്തായി തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിവൈഎസ്പി അറിയിച്ചു.
ഇതിനിടെ ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്‍റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തിൽ അനുമോന്‍റെ വീട്ടിൽ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാർ ആരും സ്ഥലത്തില്ലായിരുന്നു. പിന്നീട്, ഇവര്‍ എത്തിയപ്പോള്‍ മീരെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് ഏറെ നേരത്തെ തിരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam