
ദില്ലി: പണക്കൊഴുപ്പിന്റെ അഹന്തയിൽ സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവതി ഭവ്യ റായിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നോയിഡയിലാണ് സംഭവം. പണക്കൊഴുപ്പിന്റെ അഹന്തയാണ് യുവതിക്കെന്നും ഇത് വച്ചുപൊറുപ്പിക്കരുതെന്നും കാണിച്ച് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഗേറ്റ് തുറക്കാൻ വൈകിയതിനെ ചൊല്ലിയായിരുന്നു യുവതി സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത്. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ ശ്രദ്ധയിൽ സംഭവം വരികയും, യുവതിക്കെതിരെ കർശന നടപടിയെടുക്കാൻ നോയിഡ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
നോയിഡയിലെ സെക്ടർ-126-ലെ ജെപി ഗ്രീൻ വിഷ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈ പിടിക്കുമ്പോഴും, അദ്ദേഹം വളരെ സംയമനം പാലിച്ച് നിൽക്കുകയും കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ തീർത്തും അശ്ലീലമായ ഭാഷയിലും ആംഗ്യങ്ങൾ കാണിച്ചും സ്ത്രീ സെക്യൂരിറ്റിക്ക് നേരെ തട്ടിക്കയറുകയാണ്. ഗാർഡിന്റെ കോളറിൽ ആവർത്തിച്ച് കുത്തിപ്പിടിക്കുകയും അസഭ്യമായ ആംഗ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും വംശീയ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നതായി വീഡിയോ വ്യക്തമാക്കിയിരുന്നു.
സ്ത്രീയുടെ മോശം പെരുമാറ്റത്തെത്തുടർന്ന്, അസ്വസ്ഥനാകുകയും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തിൽ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നതായും ആക്രമണത്തിനിരയായ സെക്യൂരിറ്റി ഗാർഡ് പറഞ്ഞു. യുവതി മദ്യലഹരിയിലായിരുന്നു, ശരിയായി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam