യുപിയിൽ നിന്ന് കുടുംബം അറിയാതെ കൈവിട്ടു, 20 നാളിന് ശേഷം 16-കാരി എത്തിയത് ആലപ്പുഴയിൽ, കുടുംബത്തിലേക്ക് മടക്കം
ഒരുമാസം മുമ്പു കാണാതായ മകളെ വീണ്ടും കണ്ടപ്പോൾ ആ മാതാപിതാക്കളുടെ കണ്ണുനിറഞ്ഞു. മകളെക്കൂട്ടി നാട്ടിലേക്കു മടങ്ങുമ്പോൾ അവർ സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞു
ആലപ്പുഴ: ഒരുമാസം മുമ്പു കാണാതായ മകളെ വീണ്ടും കണ്ടപ്പോൾ ആ മാതാപിതാക്കളുടെ കണ്ണുനിറഞ്ഞു. മകളെക്കൂട്ടി നാട്ടിലേക്കു മടങ്ങുമ്പോൾ അവർ സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞു. യുപി. സ്വദേശിനിയായ പതിനാറുകാരി ആലപ്പുഴയിലെത്തിയത് ജൂലായ് 19-നാണ്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി റെയിൽവേ പൊലീസ് കണ്ടെത്തുകയായിരുന്നു.
ക്ഷീണിതയായിരുന്ന കുട്ടിയെ പിങ്ക് പോലീസെത്തി വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് സഖി വൺ സ്റ്റോപ്പ് സെന്ററിൽ താമസിപ്പിച്ചു. ഹിന്ദിമാത്രം അറിയാവുന്ന കുട്ടിയിൽനിന്നു കൗൺസലിങ്ങിനുശേഷം വിവരങ്ങൾ ശേഖരിച്ചു. 20-നു തന്നെ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽനിന്ന് യുപി. ഡിസിപിഒ (ജില്ലാ ശിശുസംരക്ഷണ ഓഫീസർ)യ്ക്ക് കത്തയച്ചെങ്കിലും മറുപടി വന്നില്ല.
ആ സമയം കുട്ടിയുടെ മാതാപിതാക്കൾ യുപി പോലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ, 25-നു കുട്ടിയെ മായിത്തറ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി. അവിടത്തെ കെയർ ടേക്കർ സുജയുടെ നേതൃത്വത്തിൽ ‘മിസിങ് ചൈൽഡ്’ ഗ്രൂപ്പു വഴി അന്വേഷണം തുടങ്ങി. ഇതു കോഴിക്കോട്ടുള്ള വെൽഫെയർ ഇൻസ്പെക്ടർ കാണുകയും അദ്ദേഹം ഓൾ ഇന്ത്യ ഗ്രൂപ്പിലേക്കു വിവരം കൈമാറുകയും ചെയ്തതോടെയാണ് കുട്ടിയെ മാതാപിതാക്കളിലേക്കെത്തിക്കാൻ വഴിതുറന്നത്. തുടർന്നു മാതാപിതാക്കളെ കണ്ടെത്തി.
അവർ കുട്ടിയുമായി വീഡിയോ കോൾ നടത്തി തിരിച്ചറിഞ്ഞു. നേരിയ മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയാണെന്നും ജൂൺ 28-നു സ്വദേശത്തുവെച്ചു കൈവിട്ടു പോവുകയായിരുന്നെന്നും അവർ വ്യക്തമാക്കി. പിന്നെയും 20 ദിവസത്തോളം കഴിഞ്ഞാണ് ആലപ്പുഴയിലെത്തിയത്. ഇവിടെയെത്തി ഒരുമാസം പിന്നിടുമ്പോഴാണ് നാട്ടിലേക്കുള്ള മടക്കം.
Read more:ചർച്ചകൾക്ക് എരുവ് കൂട്ടി ഗവർണറുടെ 'ക്രിമിനൽ വിസി' പരാമർശം, സർക്കാറിന് അവസരവും ആയുധവും കൈവന്നോ?
യുപി. മുസാഫിർ നഗർ കാലാപർ ഉഗന്ദർപുരി സ്വദേശികളാണ് കുടുംബം. കുട്ടിക്ക് ഒമ്പതു സഹോദരങ്ങളാണുള്ളത്. സിഡബ്ല്യുസി. ചെയർപേഴ്സൺ ജി. വസന്തകുമാരി അമ്മ, ജില്ലാ ശിശുസംരംക്ഷണ ഓഫീസർ ടിവി മിനിമോൾ, മായിത്തറ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പിഎസ്. സിനി, ഇൻസ്റ്റിറ്റ്യൂഷണൽ കെയർ പ്രൊട്ടക്ഷൻ ഓഫീസർ ലിനു ലോറൻസ് എന്നിവർ ചേർന്നാണ് കുട്ടിയെ കുടുംബത്തിനു കൈമാറിയത്.