
കോട്ടയം: കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ശനിയാഴ്ചയാണ് നാട്ടുകാർ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്.
ഇന്നലെ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് നാട്ടുകാർ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീർ(26) നെയാണ് പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
സംഭവത്തെകുറിച്ച് പരാതി ലഭിച്ചു കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ഇയാളെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam