
കോഴിക്കോട്: ഒഎല്‍എക്സ് വഴി വാഹനങ്ങള്‍ വാങ്ങി വണ്ടിച്ചെക്ക് നല്കി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. പോണ്ടിച്ചേരി സ്വദേശിയായ രമേശനെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കിണാശേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോണ്ടിച്ചേരി സ്വദേശിയായ രമേശന്‍ കസബ പൊലീസ് പിടിയിലാകുന്നത്. ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴി വാഹനങ്ങല്‍ വില്‍ക്കാനുള്ളവരെ കണ്ടെത്തി ഇടപാട് നടത്തുന്നതാണ് രമേശന്‍റെ രീതി.
പിന്നീട് വണ്ടിച്ചെക്ക് നല്‍കി വാഹനവുമായി കടക്കും. ബാങ്കില്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ സ്ലിപ്പിന്‍റെ വ്യാജ കൗണ്ടര്‍ ഫോയിലും ഇയാല്‍ വാഹന ഉടമകള്‍ക്ക് നല്‍കും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. കോഴിക്കോട് നിന്ന് മൂന്നും പാലക്കാട് നിന്ന് നാലും മലപ്പുറത്ത് നിന്ന് ഒരു വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബാങ്ക് അവധി ദിനങ്ങള്‍ക്ക് തൊട്ട് മുമ്പുള്ള ദിവസം നോക്കിയാണ് രമേശന് ഇടപാട് നടത്താറ്. അതുകൊണ്ട് തന്നെ രക്ഷപ്പെടാന്‍ കൂടുതല്‍ സമയം ലഭിക്കും. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന വാഹനങ്ങള്‍ ചെറിയ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യാറ്. ഈ തുക ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കാറാണ് പ്രതിയുടെ പതിവെന്ന് പോലീസ് പറഞ്ഞു. സമാന രീതിയില്‍ കേരളത്തിന് പുറത്തും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam