
ദില്ലി: ദില്ലി പശ്ചിംവിഹാർ സ്വദേശിയായ 12 വയസുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 200ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് 36 വയസുകാരനെ പിടികൂടിയതെന്ന് ദില്ലി പൊലീസ് ജോ.കമ്മീഷണർ ശാലിനി സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നേരത്തെ രണ്ട് കൊലപാതകക്കേസില്‍ പ്രതിയാണ് ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് ദില്ലി പൊലീസ് ചോദ്യം ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കൂടുതൽ പേർക്ക് അക്രമത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം 5.30യോടെ പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ വീടിന്‍റെ ബാല്‍ക്കണിയില്‍ അയല്‍ക്കാരാണ് കണ്ടെത്തിയത്. നില്‍ക്കാന്‍ പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയും സഹോദരിയും ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. തലയിലും മുഖത്തും നിരവധി തവണയിലേറെ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് അടിയേല്‍ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ അടക്കം കത്രിക കൊണ്ട് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്ത പെണ്‍കുട്ടി ദില്ലി എയിംസില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണുള്ളത്.
പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് സമീപത്തുള്ള ഫാക്ടറിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വെന്‍റിലേറ്റര്‍ സഹായത്തിലാണ് പെണ്‍കുട്ടിയുള്ളതെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലെ പരിക്കിനും പെണ്‍കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും ഡോക്ടര്‍മാര്‍ വിശദമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam