
മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യയുപയോഗിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി.കാമറൂൺ പൗരൻ ങ്കോ മിലാന്‍റെയാണ് മഞ്ചേരിയിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.
സംഘത്തിലെ മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഹൈദരാബാദിലെ നീരദ്മേട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ങ്കോ മിലന്‍റെ. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരിലായിരുന്നു ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ മരുന്ന് കടയുടെ വിലാസവും, വെബ്സൈറ്റും, വ്യാജ റസീതുകളും ഉപയോഗിച്ച് വിവിധ ഉത്പ്പന്നങ്ങള്‍ ഓൺലൈനിലൂടെ വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്.
കേരളത്തിനു പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രതികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വ്യാപാരികളാണ് ഒൺലൈൻ പരസ്യം കണ്ട് സംഘത്തിന് മുന്‍കൂര്‍ പണം നല്‍കിയത്.
പക്ഷേ ആവശ്യപ്പെട്ട സാധനങ്ങള്‍ ആര്‍ക്കും കിട്ടിയില്ല. ഏതാണ്ട് അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവായിരുന്നു ഇവരുടെ വാഗ്ദാനം.
വ്യാപാരികളെ വിളിച്ച ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച അന്വേഷണമാണ് കമറൂണ്‍ സ്വദേശികളിലേക്ക് അവസാനം എത്തിയത്. രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പലപ്പോഴായി പന്ത്രണ്ട് പ്രതികള്‍ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam