
മഞ്ചേരി: ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്‍റെ പിടിയിലായി. മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളിൽ നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ 11 ആയി.
ആകെ 5 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ സ്വദേശിയായ ജോബ് രഷെയ്ൻ ഷാൻജിയെയാണ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തിയത്. മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരിലായിരുന്നു കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മരുന്ന് കടയുടെ വിലാസം ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി. മരുന്ന്, ചെന്പുകന്പി, A4 പേപ്പര്‍ തുടങ്ങിയവ കുറഞ്ഞ വിലക്ക് വില്‍ക്കാനുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം ചെയ്തു.
തമിഴ്നാട്ടില്‍നിന്നും കര്‍ണ്ണാടകയില്‍നിന്നുമായി നിരവധി വ്യാപാരികളാണ് പരസ്യം കണ്ട് മുന്‍കൂര്‍ പണം നല്‍കിയത്. പക്ഷേ ആവശ്യപ്പെട്ട സാധനങ്ങള്‍ കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ മഞ്ചേരിയിലെ മരുന്ന് കടക്കെതിരെ പരാതിപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. വ്യാപാരികളെ വിളിച്ച ഫോണ്‍ നന്പറും അവയുടെ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളെ കുടുക്കിയത്. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam