
കൊച്ചി: പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഇരയെ കേൾക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന് ജാമ്യം ലഭിച്ചതിന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
പാലത്തായി കേസിലെ തുടരന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെയും കൂടി ചുമതലപ്പെടുത്തിയിരുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയും, കണ്ണൂർ നാർകോടിക് സെല്ലിന്റെ ചുമതലയുള്ള രേഷ്മ രമേഷ് ഐപിഎസും കൂടി എത്തുന്നതോടെ വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam